കർണാടക മുഖ്യമന്ത്രി നിയമസഭയുടെ ശീതകാല സമ്മേളനത്തിനു മുമ്പ് ശത്രുജയത്തിനു വേണ്ടി പൂജകൾ നടത്തി


എസ്. സലിംകുമാർ 


കർണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി നിയമസഭയുടെ ശീതകാല സമ്മേളനത്തിനു മൂന്നു ദിവസം മുമ്പ്   ശത്രുജയത്തിനു വേണ്ടി പൂജകൾ നടത്തി എന്ന് റിപ്പോർട്ടുകൾ. ഇന്ന് (ഡിസംബർ 10 ന്) ആരംഭിക്കുന്ന ശീതകാല സമ്മേളനം ചൂടുപിടിച്ചതായിരുക്കുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്തി സഹോദൻ എച് ഡി രേവണ്ണയ്ക്കൊപ്പം ചിക്കമഗളൂർ ജില്ലയിലെ ശൃമ്‌ഗേരി ശാരദാ ക്ഷേത്രത്തിൽ അമാവാസി നാളിൽ പ്രത്യംഗിരാ ദേവിക്ക് പൂജാഹവനങ്ങൾ നടത്തിയത്.   ഈ പൂജ ചെയ്‌താൽ ദുഷ്ടശക്തികളെ ദൂരെ അകറ്റാം, പ്രതിലോമശക്തികൾ ഇല്ലാതാവും, ആയുരാരോഗസൗഖ്യം, വിഷമങ്ങൾ ഇല്ലാതാകും, പ്രശ്നങ്ങൾ ശാന്തമാകും എന്നൊക്കെയാണ് വിശ്വാസം. അമാവാസികളിലും അഷ്ടമിയിലും മാത്രമാണ് ഈ ഹവനപൂജ നടത്തുന്നത്. അഥർവ്വഭദ്രകാളി എന്നും അറിയപ്പെടുന്ന  പ്രത്യംഗിരാ ദേവിക്ക് സിംഹത്തിന്റെ മുഖവും സ്ത്രീയുടെ ശരീരവും ആണ് . തനിക്കു ഹവനം നടത്തുന്നവരെ ദേവി രക്ഷിക്കുമെന്നാണ് വിശ്വാസം. 
അതേസമയം മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ അധ്യക്ഷനുമായ എച് ഡി ദേവഗൗഡ തന്റെ പിതൃദേശമായ ഹർദന ഹള്ളിയിലെ  ശിവക്ഷേത്രത്തിൽ പൂജകൾ നടത്തി. ഇത് സാധാരണ നടത്തുന്ന അമാവാസിപൂജകൾ മാത്രമാണെന്ന് ദേവഗൗഡയും കുമാരസ്വാമിയും രേവണ്ണയും പറയുന്നു. 
കഴിഞ്ഞ മെയ് മാസത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മാണ്ട്യ  ജില്ലയിലെ നാഗമംഗലയിൽ ഉള്ള ആദിചുംചനഗിരി ക്ഷേത്രത്തിൽ കുമാരസ്വാമി പൂജകൾ നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പു ഫലങ്ങൾ പ്രഖ്യാപിച്ച ദിവസവും അദ്ദേഹം അവിടുത്തെ മുഖ്യപൂജാരിയുടെകാർമികത്വത്തിൽ അമാവാസിപൂജ നടത്തുകയായിരിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷവും കുമാരസ്വാമിയും പത്നി അനിതാ കുമാരസ്വാമിയും  അവിടെ ദർശനം നടത്തിയിരുന്നു . 
ശൃമ്‌ഗേരിയിൽ നടത്തിയത്  ദുർ മന്ത്രവാദമല്ല. ഇത് വ്യക്തിയെന്ന നിലയിൽ താൻ പതിവായി നടത്തുന്ന ക്ഷേത്രദര്ശനനത്തിൽപ്പെട്ടതാണ് , അല്ലാതെ തന്റെ സർക്കാരിനെ രക്ഷിക്കാനും ശത്രുസമാഹാരത്തിനും ള്ളതല്ല. താൻ അന്ധവിശ്വാസിയല്ലെന്നും മത വിശ്വാസിയാണെന്നും വിദ്യാദേവതായ ശാരദയിൽ ഭക്തിയുണ്ടെന്നും കുമാര സ്വാമി പറഞ്ഞു.  ആരൊക്കെ എത്രയൊക്കെ ദുർമന്ത്രവാദം ചെയ്താലും കുമാരസ്വാമിയെ അത് ബാധിക്കില്ലെന്നും തങ്ങളുടെ കുടുംബത്തിന് ശാരദാ ദേവിയുടെ അനുഗ്രഹം ഉണ്ടെന്നും കുമാസ്വാമിയുടെ ജ്യേഷ്ഠസഹോദരനും കർണാടക പൊതുമരാമത്തു-തുറമുഖ വകുപ്പ് മന്ത്രിയുമായ എച് ഡി രേവണ്ണ  പറഞ്ഞു. 

ക്ഷേത്രദർശനത്തിന്റെ യാഥാർഥ്യം എന്തായാലുംഇന്നു തുടങ്ങിയ നിയസഭാസമ്മേളനം കുമാരസ്വാമി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടു  പ്രതിപക്ഷവും ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായ ബി ജെ പിയുടെ ആക്രമണം കൊണ്ട്കലുഷം  ആയിരിക്കും എന്ന് തീർച്ചപ്പെട്ടു കഴിഞ്ഞു. സഖ്യ കക്ഷിയായുള്ള കോൺഗ്രസുമായുള്ള പ്രശ്നങ്ങളും കോൺഗ്രസിലും ജനതാ ദൾ  എസിലും ഉള്ള അന്ത:ഛിദ്രങ്ങളും കുമാരസ്വാമി മന്ത്രി സഭയ്ക്ക് തലവേദനയായിട്ടുണ്ട്. കോൺഗ്രസ്സ് ജനതാദൾ എസ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം അവർ ആര് മാസം പൂർത്തിയാക്കിയാണ് എന്ന് ബിജെപി ആക്ഷേപിച്ചിരുന്നു. മന്ത്രിസഭാ വികസനം എന്ന കീറാമുട്ടിയാണ് ഇപ്പോൾ കുമാരസ്വാമിയുടെ ഏറ്റവും വലിയ പ്രശ്നം. സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് നിറുത്തി വച്ചിരുന്ന കരിമ്പ് കർഷകരുടെ സമരം  സർക്കാർ വാക്കു പാലിക്കാത്തതിലും പ്രശ്നപരിഹാരത്തിൽ പരാജയപ്പെട്ടതിനാലും വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ കർണാടകത്തിൽ 2850 ൽ പരം കർഷകർ ആത്മഹത്യ ചെയ്‌തിരുന്നതിൽ ഏറെയും കരിമ്പ് കർഷകർ ആണ്. വിവിധ രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെയുള്ള അനവധി പഞ്ചസാര മില്ലുകൾ കര്ഷകര്ക്കു കരിമ്പ് വിലയിനത്തിൽ 450 കൊടിയില്പരം രൂപ കൊടുത്തു തീർക്കാനുണ്ട്.  മില്ലുടമകൾ ഏറെയും രാഷ്ട്രീയക്കാർ ആയതിനാൽ കഷ്ടിച്ച് ഭൂരിപക്ഷം മാത്രമുള്ള സർക്കാരിന് കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കുവാൻ കഴിയുന്നില്ല. 

Comments

Popular posts from this blog

BASANT LALL SHAW