കല ജീവിതമാക്കിയ ജീനിയസ് : ഷെഫീഖ് പുനത്തിൽ

എസ് .സലിംകുമാർ 


 ഷെഫീഖ് പുനത്തിൽ

 ആസ്വാദനകർക്കു വ്യത്യസ്തമായ സൗന്ദര്യാനുഭൂതി പകർന്നു നൽകുന്ന ചിത്രങ്ങളും സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും സൃഷ്ട്ടിക്കുന്ന വിനീതനായ ഒരു തികഞ്ഞ കലാകാരൻ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ബാംഗ്ലൂരിലെ കലാരംഗത്തു നിറസാന്നിധ്യമാണ് ഷെഫീഖ് പുനത്തിൽ. ബാംഗ്ലൂരിലും കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് കലാകൃതികൾ ഈ കോഴിക്കോട്ടുകാരന്റേതായിട്ടുണ്ട്.   
ബാംഗ്ലൂരിലെ കോർപ്പറേറ്റ് സൗധങ്ങളിലും അപ്പാർട്ട് മെന്റ് സമുച്ചയങ്ങളിലും മറ്റിടങ്ങളിലുമായി ഷെഫീഖ് പുനത്തിൽ തീർത്ത സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും ഈ കലാകാരന്റെ പ്രതിഭയുടെ അടയാളങ്ങളായി നില കൊള്ളുന്നു. സിറാമിക് ഓടുകൾ പൊട്ടിച്ചും മുറിച്ചും കഷണങ്ങൾ ആക്കി അവ കൊണ്ട്  തനതായ ശൈലിയിൽ ഷഫീഖ് തീർക്കുന്ന കലാവിസ്മയങ്ങൾ മാത്രം മതി ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയുടെ സമ്പന്നത മനസ്സിലാക്കുവാൻ. പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഷഫീഖ് എന്ന ജീനിയസ്സിന്റെ  കലാസപര്യ.   എണ്ണച്ചായത്തിലും ജലച്ചായത്തിലും ഉള്ള നൂറു കണക്കിന് ചിത്രങ്ങൾ,   പെൻസിൽ-പേന ഡ്രോയിങ്ങുകൾ, സ്‌കെച്ചുകൾ, ടെറാക്കോട്ട ശിൽപ്പങ്ങൾ - ഇതിനൊക്കെ സമയം കണ്ടെത്തുന്നത് കൂടാതെ ഇവയെല്ലാം പുതു തലമുറയെ പഠിപ്പിക്കുന്ന പരിശീലനക്കളരികളും ക്‌ളാസ്സുകളും. സമയത്തിന്റെ ഒരു തരി പോലും പാഴാക്കാതെ സദാ കർമ്മനിരതമായ കലാജീവിതം നയിക്കുന്ന  ഷഫീഖിന്റെ ജീവിതാനുഭവങ്ങൾ താൻ ബാല്യം മുതൽ കണ്ടറിഞ്ഞ കടൽ പോലെ ആഴത്തിലും പരപ്പിലും ഉള്ളതാണ്.

ഷഫീഖിന്റെ പിതാവ് മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ പി എ മുഹമ്മദ് കോയ. മാതാവ് പ്രശസ്തമായ പുനത്തിൽ കുടുംബാംഗമായ ഖാതത്തൂബി. കോഴിക്കോട് നഗരത്തിലെ നടക്കാവിലാണ് ഷെഫീഖിന്റെ ജനനം. കേരളത്തിലെ സ്പോർട്സ് ലേഖകരിലും കമന്റേറ്റർമാരിലും പിതാമഹൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, മുഷ്താഖ് എന്ന് കോഴിക്കോട്ടുകാർ വിളിക്കുന്ന പി എ മുഹമ്മദ് കോയ മലയാള നോവൽ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. അദ്ദേഹത്തിന്റെ സുൽത്താൻ വീട് മലയാള നോവൽ ചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടിയ കൃതിയാണ്. കോഴിക്കോടൻ ജീവിതത്തെ അതിന്റെ ആഴത്തിൽ അവതരിപ്പിക്കുന്ന അപൂർവം കൃതികളിൽ ഒന്നാണത്. സുൽത്താൻവീട്,  സുറുമയിട്ട കണ്ണുകൾ, ഗോൾ എന്നീനോവലുകളും നിരവധി ചെറുകഥകളും ആയിരക്കണക്കിന് സ്പോർട്സ് ലേഖനങ്ങളും പി എ മുഹമ്മദ് കോയ എഴുതിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നിറങ്ങിയിരുന്ന മിക്ക പത്രങ്ങളിലും പല പേരുകളിൽ എന്നും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വരുമായിരുന്നു. 

എഴുത്തുകാരനായ പിതാവിന്റെ ചിത്രകാരനായ മകൻ കൂടുതൽ കൂടുതൽ ഉയരങ്ങൾ താണ്ടുന്ന. എല്ലാം തുടങ്ങി വച്ചതു അദ്ദേഹമാണ്. കാലപ്പയേന്തുകളിയെ ആത്മാവിൽ ആവാഹിക്കുന്ന തനി കോഴിക്കോട്ടുകാരൻ ആയിരുന്നു ഷഫീഖ് ബാല്യം മുതൽ. ഇരമ്പുന്ന സ്റ്റേഡിയങ്ങളെ റേഡിയോവിലൂടെ കമന്ററിയായി മുഹമ്മദ് കോയ അവതരിപ്പിക്കുമ്പോൾ കേൾക്കുന്നവക്ക് കളി കാണേണ്ട ആവശ്യം ഇല്ല എന്ന് കോഴിക്കോട്ടുകാർ പറയുമായിരുന്നു. 

ബാല്യംമുതൽ കാല്പന്തുകളി ഹരമായിരുന്ന ഷഫീഖിന്റെ കൈകാലുകൾ വെക്കേഷൻകാലത്തു ഒടിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കളിച്ചു കയ്യുംകാലും ഒടിയുന്നതിനു പരിഹാരമായിട്ടാണ് ചിത്രകലാകാരന്മാരുടെ ഈറ്റില്ലമായ കോഴിക്കോട് യൂണിവേഴ്സൽ ആർട്സിലേക്കു ഷെഫീഖിനെ വിട്ടത്. അതാവുമ്പോൾ ഒരിടത്തു അടങ്ങിയൊതുങ്ങിയിരുന്നു വരച്ചു കൊള്ളുമല്ലോ. പക്ഷെ എങ്ങും ഒതുങ്ങുന്നതായിരുന്നില്ല ഷെഫീഖിന്റെ ജീവിതം. കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ ഷെഫീഖ് സാന്നിധ്യം അറിയിച്ചു. ആശയങ്ങളിലും കാഴ്ചപ്പാടുകളിലും ബാല്യം മുതൽ ഷെഫീഖിന് തനതായ രീതികൾ ഉണ്ടായിരുന്നു. കോഴിക്കോട്ടെ 'കേസരി' യായിരുന്ന ജി എൻ പിള്ളയുടെ സാന്നിധ്യം കൊണ്ട് ധന്യമായ സൗഹൃദസദസ്സുകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ആയിരുന്നു ഷെഫീഖ്. പി എ മുഹമ്മദ് കോയയുടെ മകനെന്നതിലുപരി തനതായ കാഴ്ചപ്പാടുകളുള്ള കലാകാരനായി വളരാൻ ഷെഫീഖിന് വഴിവെളിച്ചമായതു കോഴിക്കോട്ടെ സൗഹൃദ സദസ്സുകൾ ആണ്. 
എഴുതിയും വരയ്ച്ചും പറഞ്ഞും കലഹിച്ചും സ്നേഹിച്ചും ഓരോരുത്തരും അവനവന്റെ സ്വാതന്ത്ര്യം നന്നായി ആഘോഷിക്കുന്ന ഇടങ്ങളായിരുന്നു ആ സദസ്സുകൾ.

വര കൊണ്ട് മാത്രം ജീവിതം വരച്ചു തീർക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ ഷഫീഖ് പിൽക്കാലത്ത് ഗൾഫിൽ പോയി. അവിടെ ഒരു അറബിയുടെ ഉടമസ്ഥതയിൽ അൽ കോബർ എന്ന സ്ഥലത്തു പോർട്രെയിറ്റ് സ്റ്റുഡിയോ തുടങ്ങി. അറബികളും അല്ലാത്തവരുമായ ആയിരക്കണക്കിനാളുകളുടെ  പോർട്രെയിറ്റുകൾ ഷഫീഖ് വരച്ചുവെന്നു മാത്രമല്ല ആ സ്ഥലത്തെ ഏറ്റവും കൂടുതൽ ധനസമ്പാദനം നടത്തുന്ന മലയാളിയും ആയിത്തീർന്നു.

നാട്ടിൽ വന്നു കലാകാരന്മാരുടെ കമ്യൂൺ തുടങ്ങി. ഗൾഫിൽ നിന്നു  സമ്പാദിച്ച പണം മൊത്തം കമ്യൂണിലൂടെ ഒഴുകിപ്പോയി. ഒരിക്കൽ അവിടം സന്ദർശിച്ച യൂസുഫ് അരയ്ക്കലിനെ തേടി ബാംഗ്ലൂരിൽ എത്തിയ ഷഫീഖ് പിന്നെ തിരിച്ചു പോയില്ല. ബാംഗ്ലൂരിന്റെ മാസ്മരികതയിൽ യൂസുഫിന്റെ ശിഷ്യനായി കലാജീവിതം കൂടുതൽ കരുത്തുറ്റതാക്കി. ചിത്രകല മാത്രമല്ല ടെറാകോട്ടയും മറ്റു മാധ്യമങ്ങളും പരീക്ഷിച്ചു.  ദക്ഷിണേന്ത്യയിലാകെ സഞ്ചരിച്ചു പരമ്പരാഗതമായി കുശവന്മാർ പിന്തുടരുന്ന ടെറാക്കോട്ട നിർമാണ രീതികളിൽ ഗവേഷണം നടത്തി, പരീക്ഷണങ്ങൾ നടത്തി. യൂസുഫ് അറയ്ക്കൽ തന്റെ കലാജീവിതത്തിന്റെ അതിരുകൾ വ്യാപിപ്പിച്ചതോടെ ഷെഫീഖ്  ബാംഗ്ലൂരിൽ സ്വതന്ത്രമായ കലാജീവിതം ആരംഭിച്ചു. 

അനവധി പ്രദർശനങ്ങളിൽ തന്റെ കലാകൃതികൾ കൊണ്ട് ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമായി. പിതാവിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളെയും കഥാസന്ദര്ഭങ്ങളെയും ആവിഷ്കരിച്ചുകൊണ്ടു ഷഫീഖ് നടത്തിയ ചിത്ര പ്രദർശനം കോഴിക്കോടിന്റെ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതായിരുന്നു. ബാംഗ്ലൂരിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി പ്രദര്ശനങ്ങളിൽ ഷെഫീഖിന്റെ കലാകൃതികൾ പ്രദര്ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കലയുടെ ആത്മീയത ഷഫീഖിന്റെ രചനകളുടെ അന്തർധാരയാണ്.  

വിപണന തന്ത്രങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു സദാ കർമ്മ നിരതനായി ബാംഗ്ലൂർ സർജാപുര റോഡിലെ ദൊഡ്ഡ കന്നള്ളിയിലെ കലാഭംഗിയാർന്ന വീട്ടിലും ക്രിയേറ്റിവ് ക്ലേ  എന്ന സ്റുഡിയോയിലുമായി  കലാപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയാണ് ഷഫീഖ് പുനത്തിൽ. ഭാര്യ ബീന രണ്ടു വര്ഷം മുമ്പ് അന്തരിച്ചു. മൂത്ത മകൾ അഖ്വില ഡെക്കാത്‌ലൺ എന്ന സ്പോർട്സ് ഉപകരണ വിപണന സ്ഥാപനത്തിൽ മാനേജർ ആണ്, ഇളയ മകൾ അനഖ്വ ഒരു ഐ ടി കമ്പനിയിൽ ഉദ്യോഗസ്ഥയാണ് . പിതാവിന്റെ കലാപാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മക്കൾ ഇരുവരും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. 




written & posted by 
s.salimkumar
kurumpakara  

Comments

Post a Comment

Popular posts from this blog

BASANT LALL SHAW